Mar
16
2010
0

മുഹമ്മദ്‌ നബി: ഇവര്‍ പറയുന്നു

“മദ്യത്തിനെതിരെ പ്രവാചകന്‍ നയിച്ച വിപ്ലവമാണ് എന്നെ വല്ലാതെ ആവേശം
കൊള്ളിക്കുനത്. ഏറ്റവും വലിയ സാമൂഹിക തിന്മ എന്നാണ് മദ്യത്തെക്കുറിച്ച്‌
പ്രവാചകന്‍ പറഞ്ഞത്. പ്രവാചകന്റെ ജന്മദിന വേളയില്‍ ഇന്ത്യ മുഴുക്കെ മദ്യത്തിനെതിരെ
ശക്തമായ പോരാട്ടം നടത്താന്‍ മുസ്‌ലിം സമൂഹം തയ്യാറാകണം.

വിഗ്രഹ ഭഞജനത്തിലൂടെ ഏകദൈവത്വം ഊട്ടിയുറപ്പിച്ച പ്രവാചകന്റെ അനുയായികളില്‍
വലിയൊരു വിഭാഗം ഇന്നിപ്പോള്‍ എന്തുകൊണ്ടാകും ശവകുടീരങ്ങള്‍ തേടിപ്പോകുന്നത്?
അവിടെ ചാദറും പുഷ്പമാല്യങ്ങ ളും അര്പിക്കാന്‍ തിരക്ക് കൂട്ടുന്നത്‌? വാര്‍ഷിക ഉത്സവങ്ങള്‍
സംഘടിപ്പിക്കാന്‍ മുന്നില്‍ നില്‍ക്കുന്നത്? ശരിയായ വാണിജ്യവല്‍ക്കരണമാണ് ഇത്തരം
നടപടികള്‍ക്ക് പിന്നില്‍.

അടിമവേലക്കും ബാലവേലക്കുമെതിരെ ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിവരുന്ന പോരാട്ടത്തിന്റെ
പ്രചോദനം പോലും പ്രവാചകന്‍ ഉള്‍പ്പെടെയുള്ളവര്‍ കാണിച്ചുതന്ന മാതൃകകളാണ്. മനുഷ്യരോടുള്ള
ഇടപഴകലിന്റെ ഓരോ ഘട്ടത്തിലും സ്നേഹവും ഗുണകാംക്ഷയും തുടിക്കുന്ന ഒരു മനസ്സും
അവിടെ നാം കണ്ടു.”
(സ്വാമി അഗ്നിവേശ്)

“പ്രവാചകന്റെ ഏറ്റവും അടുത്ത അനുചരന്മാരുടെ ജീവിതവും വീക്ഷണവും
പെരുമാറ്റവുമൊക്കെ നാം ശ്രദ്ധിച്ചു വിലയിരുത്തണം. വ്യത്യസ്തമായ അഭിപ്രായങ്ങള്‍
പ്രകടിപ്പിക്കുന്നതില്‍നിന്ന് പ്രവാചകന്‍ അവരെ തടഞ്ഞിരുന്നില്ല. ആവിഷ്കാര സ്വാതന്ത്ര്യം ശരിയായ
അര്‍ത്ഥത്തില്‍ തന്നെ അവിടെ പ്രയോഗവല്‍ക്കരിച്ചു. സ്ത്രീകള്‍ക്കും ആ സ്വാതന്ത്ര്യം ഉണ്ടായിരുന്നു.
അലിക്ക് അധികാരം നിഷേധിച്ചത് ശരിയായില്ലെന്ന് ഉമറിന്റെ ടെന്‍റില്‍ പോയി ശക്തിയുക്തം
വാദിക്കാന്‍ ഫാത്വിമക്ക് ഇസ്ലാം തടസ്സമായില്ല.

ഇജ്തിഹാദ് എന്നത് കേവലം ഒരു സംജ്ഞ മാത്രമല്ല. പല വിധത്തിലും ഇജ്തിഹാദ് ആകാവുന്നതാണ്.
ഇവിടെ ശ്രദ്ധിക്കേണ്ടത്‌ മതത്തെ വ്യാഖ്യാനിക്കാന്‍ ഒരുങ്ങുമ്പോള്‍ അടിസ്ഥാനപരമായി ആഴത്തിലുള്ള
രണ്ട്‌ അറിവുകള്‍ നമുക്ക് വേണം എന്നതാണ്. ഇസ്‌ലാമിനെ വ്യാഖ്യാനിക്കുമ്പോള്‍ ഖുര്‍ആന്‍ ഉള്‍പ്പെടെ
അടിസ്ഥാന പ്രമാണങ്ങളില്‍ അഗാധമായ ജ്ഞാനം ഒരാള്‍ക്ക്‌ കൂടിയേ കഴിയൂ. അതേസമയം ആധുനിക
വിജ്ഞാനീയങ്ങളില്‍ ആഴത്തിലുള്ള അറിവും പ്രധാനമാണ്.”
(പ്രഫ.എ. കെ. രാമകൃഷ്ണന്‍)

” കാലത്തിന്റെ മാറ്റങ്ങള്‍ക്ക് അനുസൃതമായി ആ പ്രവാചക ശ്രേഷ്ടന്‍ ശൈലികളും അടവുകളും
പരിഷ്കരിച്ചു കൊണ്ടേയിരുന്നതായി കാണാം. പക്ഷെ അദ്ദേഹത്തെ അനുഗമിക്കുന്നു എന്ന്
അവകാശപ്പെടുന്ന പലരിലും കാണുന്നത് വീക്ഷണത്തിലെ കാര്‍ക്കശ്യവും തെല്ലും മാറാത്ത
പ്രവര്‍ത്തന ശൈലിയുമാണ്. ഹിമാലയത്തില്‍ കയറി സന്യസിച്ചാല്‍ ദൈവത്തോടടുക്കും എന്ന് വിശ്വസിച്ച
‘സാധു’ക്കളുടെതിന് സമാനമായിപ്പോയി ഈ നിലപാട്.

നീണ്ട താടിയാണു ഒരു നല്ല മുസ്ലിമാകാനുള്ള യോഗ്യതയെങ്കില്‍, പത്തോമ്പതാം നൂറ്റാണ്ടിലെ ഇംഗ്ലണ്ട്
നല്ല മുസ്ലിംകളെ കൊണ്ട് നിറഞ്ഞിരുന്നു എന്ന് പറയേണ്ടി വരും. കാരണം അക്കാലത്ത് താടി
നീട്ടലായിരുന്നു ഫാഷന്‍. വേഷവിധാനങ്ങളൊ മുഖത്ത് താടിരോമങ്ങള്‍ ഉണ്ടാകുന്നതോ ഇല്ലാതിരിക്കുന്നതോ
ഒന്നുമല്ല, മറിച്ച് ഒരാള്‍ ആര്‍ജിക്കുന്ന ആന്തരീകമായ ഗുണമേന്മയാണ്‌ അയാളെ മറ്റുള്ളവരില്‍ നിന്ന്
വേറിട്ട്‌ നിര്‍ത്തുന്നത്.

യുദ്ധങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ അസ്വാഭാവികമായിരുന്നു. സമാധാനമായിരുന്നു
സ്വാഭാവികവും സാധാരണവും. ജീവിതത്തിന്റെ തൊണ്ണൂറു ശതമാനവും പ്രവാചകന്‍
സമാധാനാന്തരീക്ഷത്തിലാണ് കഴിഞ്ഞത്. മറ്റൊരു വഴിയും ഇല്ലെന്നു ഉറപ്പായപ്പോള്‍ മാത്രമാണ്
അദ്ദേഹം യുദ്ധത്തിനിറങ്ങിയത്. നമ്മുടെ കാലത്ത് മുസ്ലിംകളെന്ന് അവകാശപ്പെടുന്ന ചിലരുണ്ട്.
അവര്‍ സംഘര്‍ഷങ്ങളെയാണ് സ്വാഭാവികമായി കാണുന്നത്. സമാധാനത്തെ അവര്‍
മാര്‍ഗഭ്രംശമായികാണുന്നു.”
(എം.ഡി. നാലപ്പാട്ട്)

” മനുഷ്യ ചരിത്രത്തില്‍ മഹത്തായ ഒരതിരടയാളമിടുന്നുണ്ട് മുഹമ്മദ്‌ നബിയുടെ അധ്യാപനങ്ങള്‍.
സ്ത്രീകളെ സംബന്ധിച്ചുള്ള പല പ്രശ്നങ്ങളിലും ഉത്കണ്ടകളിലും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള
വ്യത്യസ്തമായ മൂല്യബോധങ്ങള്‍, ആലംബഹീനരെയും പാവങ്ങളെയും കൈപിടിച്ചുയര്‍ത്താന്‍
ഇസ്ലാമിനുള്ള താല്പര്യം ഒരു മതമെന്ന നിലയില്‍ അതിനെ ഉന്നതമാക്കുന്നു.

ഔന്നത്യമാര്‍ന്ന ഒരു മാനവികതയ്ക്ക് വേണ്ടി നിലകൊണ്ട മഹാനുഭാവനാണ് മുഹമ്മദ്‌.
അദ്ദേഹത്തെപ്പോലുള്ള പ്രവാചകന്മാരുടെയും ഭഗവാന്‍ മഹാവീരന്റെയും ഗൌതമ ബുദ്ധന്റെയും
യേശുക്രിസ്തുവിന്റെയും ഗുരുനാനാക്കിന്റെയും അവരെപ്പോലുള്ള മറ്റു മഹാത്മാക്കളുടെയും
അധ്യാപനങ്ങളാണ് മാനവിക മൂല്യങ്ങളുടെ ശ്രേയസ്സുയര്‍ത്തിയത്. ഇന്ന് ആഗോള സാഹചര്യം
ഐശ്വര്യപൂര്‍ണമാവണമെങ്കില്‍ മുഹമ്മദ്‌ നബിയെക്കുറിച്ചു ശരിയായ അറിവ് ലഭിക്കേണ്ടത്
അനിവാര്യം.”
(രാം പുനിയാനി)

” ഒരു ദൈവിക സ്ഥാനം സ്വയം അവകാശപ്പെടാതെ താന്‍ മനുഷ്യരിലൊരുവന്‍ മാത്രമാണെന്ന്
പ്രഖ്യാപിക്കാനാണ് നബി താല്‍പര്യപ്പെട്ടതെന്നത് എത്ര വലിയ മഹത്വമാണെന്ന് മനുഷ്യദൈവങ്ങളുടെ
ഈ കാലഘട്ടത്തില്‍ ഏറെ ചിന്തനീയമാണ്. ദൈവത്തോട് ഏറ്റം അടുത്ത് നില്‍ക്കുന്നയാളായിട്ടും
എളിയവനായി അദ്ദേഹം.

ബദ്ര്‍ യുദ്ധവിജയത്തിന് ശേഷം ലഭിച്ച വിദ്യാസമ്പന്നരായ എഴുപതു യുദ്ധത്തടവുകാരെ
കൊന്നൊടുക്കാന്‍ അദ്ദേഹം തുനിഞ്ഞില്ല. മരിച്ചു, മുസ്ലിംകുട്ടികളെ എഴുത്തും വായനയും പഠിപ്പിക്കാന്‍
നിയോഗിച്ചു കൊണ്ട് ആദ്യ വിദ്യാലയം സൃഷ്ടിക്കുകയായിരുന്നു. ശത്രുപക്ഷത്ത് നിന്ന് തടവിലാക്കപ്പെട്ടവര്‍ അധ്യാപകരായി. സഹിഷ്ണുതയുടെ പുതിയ
ചരിത്രമാണ് അതിലൂടെ തുറക്കപ്പെട്ടത്‌.

‘എന്റെ ജീവിതമാണ് എന്റെ സന്ദേശ’ മെന്ന് മഹാത്മാഗാന്ധി പറയുകയും
കാണിച്ചു തരികയും ചെയ്തിട്ടുണ്ട്. ജീവിതത്തെ സന്ദേശമാക്കിയ ഗാന്ധിജിയെ പലരും
യേശുക്രിസ്തുവിനോട്‌ ഉപമിക്കുന്നത് ഞാന്‍ കേട്ടിട്ടും വായിച്ചിട്ടുമുണ്ട്. എന്നാല്‍
ഗാന്ധിജിയെ സ്വാധീനിച്ചത്‌ യേശുവല്ല, മുഹമ്മദാണെന്ന് കരുതുന്നയാളാണ് ഞാന്‍.”
(വയലാര്‍ ഗോപകുമാര്‍)

” ബലപ്രയോഗത്തിന്റെ ഭാഷയോ വ്യത്യസ്തനാകാനുള്ള ശ്രമമോ പ്രവാചകന്റെ
ഭാഗത്തുനിന്നും ഉണ്ടായില്ല. തന്നോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്നവരില്‍ അലിഞ്ഞുചേര്‍ന്ന് കൊണ്ട്
തിരിച്ചറിയപ്പെടരുതെന്ന ശാട്യത്തോടെയുള്ള ശരീര ഭാഷയോടെ കഴിയാനാണ് നബി ആഗ്രഹിച്ചത്‌.
എന്നിട്ടും എല്ലാ സമൂഹവും പ്രവാചകനെ തിരിച്ചറിയുകയും അദ്ദേഹത്തിന്റെ വിശുദ്ധമായ
വാക്കുകള്‍ക്കു വേണ്ടി കാതോക്കുകയും ചെയ്തു.

മറ്റു മതങ്ങളെ ആദരിക്കാന്‍ വെമ്പല്‍ കൊള്ളുന്ന വിശാലമായ ഒരു കാഴ്ചപ്പാട് മുഹമ്മദ്‌ നബി
പല സന്ദര്‍ഭങ്ങളിലും പ്രകടിപ്പിക്കുകയുണ്ടായി. ‘എനിക്ക് എന്റെ മതം, നിനക്ക് നിന്റെ മതം’
എന്നാ നിലപാടിനപ്പുരം മറ്റു മതങ്ങളുടെ അസ്തിത്വവും അനിവാര്യതയും പ്രവാചകന്‍ ഉള്‍കൊണ്ടിരുന്നു.
ഇന്നത്തെ കാലത്തിന്റെ നിര്‍വചനത്തില്‍ തികച്ചും മതേതരമായ ഒരു സമീപനമായിരുന്നു അത്.

മതപൌരോഹിത്യം എന്നൊന്ന് ഇസ്ലാമിലില്ല. എന്നാല്‍ പില്‍ക്കാലത്ത്‌ അതിറെ പ്രച്ച്ചന്ന രൂപങ്ങള്‍
മതത്തിലേക്ക് കടന്നുവന്നു എന്നത് യാഥാര്‍ഥയമാണ്‌. ജ്ഞാന മണ്‍ധത്തിലെ ഏറ്റവും തിളക്കമാര്‍ന്ന
ഒരധ്യായമായി ഇസ്ലാം നില്‍ക്കുമ്പോഴും, ജ്ഞാനത്തിന്റെ വെളിച്ചം തിരസ്കരിക്കപ്പെട്ട ഒരു സമൂഹമായി
ഇത് മാറി എന്നത് ഒരു വിപര്യയമാണ്. മതത്തിലെ പ്രച്ച്ചന്നരൂപികളായ പൌരോഹിത്യമാണ്
ഇതിനിടയാക്കിയത്. മുഹമ്മദ്‌ നബിയുടെ പ്രബോധനങ്ങളുടെ സത്തയെ കാലത്തിന്റെ
വെളിച്ചത്തില്‍ വായിക്കുന്നതിന്‌ പകരം വാക്കുകളുടെ കേവല അര്‍ത്ഥത്തില്‍ നിര്‍വചനങ്ങളെ
പരിമിതപ്പെടുത്താന്‍ ഇവര്‍ ശ്രമിച്ചു.”
(യു.കെ. കുമാരന്‍)

” മുഹമ്മദ്‌ എന്ത് പഠിപ്പിക്കുകയും എന്തിന് വേണ്ടി നിലകൊള്ളുകയും ചെയ്തു
എന്ന് നോക്കി നിങ്ങള്‍ മുഹമ്മദിനെ വിലയിരുത്തുക. അദ്ദേഹത്തിന്റെ അനുയായികളെന്ന്
അവകാശപ്പെടുന്നവര്‍ അദ്ദേഹത്തിന്റെ പേരില്‍ ചെയ്തുകൂട്ടുന്നത്‌ വെച്ച് ആ വ്യക്തിത്വത്തെ
അളക്കാതിരിക്കുക.

അല്‍ഖാഇദയുടെയും താലിബാന്‍റെയും ചെയ്തികള്‍ വെച്ചോ, ആയത്തുല്ലമാരുടെയും
പക്വതയില്ലാത്ത മുല്ലമാരുടെയും ഫത്വകള്‍ വെച്ചോ അദ്ദേഹത്തെ വിലയിരുത്തുന്നത്
തെറ്റായിരിക്കും.”
(ഖുശ്വന്ത്‌ സിങ്ങ്)

” വളരെ വിനയാന്വിതനായിരുന്നു അദ്ദേഹം. വമ്പിച്ച അനുയായിവൃന്ദമുള്ള
ഒരു പ്രവാചകനായിരുന്നിട്ടും, മദീനയിലെ ഒന്നാമത്തെ പള്ളിയുടെ നിര്‍മാണവേളയില്‍
ഒരു സാദാ ജോലിക്കാരനെപ്പോലെ മറ്റുള്ളവരോടൊപ്പം അദ്ധ്വാനിക്കുന്നതായാണ്
നാം കാണുന്നത്. അദ്ദേഹം സ്വന്തം ചെരുപ്പുകള്‍ തുന്നി, പശുക്കളെ കറന്നു, വീട് അടിച്ചുവാരി,
സാധനങ്ങള്‍ വാങ്ങിക്കൊണ്ടു വന്നു, ഒട്ടകങ്ങള്‍ക്ക് തീറ്റ കൊടുത്തു. അദ്ദേഹം ഉച്ചത്തില്‍
ചിരിച്ചില്ല; സൌമ്യമായി പുഞ്ചിരിക്കുക മാത്രം ചെയ്തു. ആ മുഖവും പുഞ്ചിരിയും
വളരെ ആകര്‍ഷകമായിരുന്നു. അദ്ദേഹം പാവങ്ങളെ ആദരിച്ചു; നിരവധി അടിമകളെ സ്വതന്ത്രരാക്കി.

പരസ്യ സംവാദങ്ങളൊ, ചര്‍ച്ചകളോ പ്രവാചകന്‍ നടത്തുകയുണ്ടായില്ല. ആരെയും
വെല്ലുവിളിക്കുകയും ചെയ്തില്ല. തന്റെ കരുത്തുറ്റ വ്യക്തിത്വം കൊണ്ട്, ദിവ്യമൂല്യങ്ങളുടെ
ശക്തികൊണ്ട് ബഹളങ്ങളില്ലാതെ ജനങ്ങളുടെ മനം മാറ്റത്തിന് കളമൊരുക്കുകയായിരുന്നു
അദ്ദേഹം.”
(സ്വാമി ശിവാനന്ദ സരസ്വതി)

” മുഹമ്മദ്‌ എന്ന മനുഷ്യനെക്കൂടി അദ്ദേഹത്തിന്റെ ആധ്യാല്‍മിക സന്ദേശത്തോടൊപ്പം
തന്നെ ഇസ്ലാമിക ലോകത്തിന് അനുഭവവേദ്യമാക്കുക. ഹദീസുകളിലൂടെ പുരോഹിതരും പണ്ധിതരും
പ്രവാചക പഠനങ്ങളെ വളച്ചോടിച്ചതിനെക്കാളേറെ, ഒരുപക്ഷെ പ്രവാചകന്റെ വ്യക്തിത്വത്തെ
സമ്പൂര്‍ണമായി പാരമ്പര്യം തമസ്കരിച്ചതിന്റെ ശൂന്യതയിലേക്കാണ് കള്ളനാണയങ്ങള്‍ കയറിക്കൂടിയത്.

മുഹമ്മദിനെയും യേശുവിനെയും നാരായണഗുരുവിനെയും ഗാന്ധിയെയും പോലെയുള്ള
പ്രവാചകന്മാരുടെ ഒരു തല്‍പര നിരീക്ഷകന്‍ എന്ന നിലക്ക് എനിക്ക് തോന്നിയിട്ടുള്ളത് ഇതാണ്:
ഹദീസുകളിലെ ജീവിക്കുന്ന മുഹമ്മദിനെ, ബൈബിളിലെ യേശുവിനെപ്പോലെയും ഭാഗവതത്തിലെ
കൃഷ്ണനെപ്പോലെയും മനുഷ്യസമൂഹ മദ്ധ്യേ അവതരിപ്പിച്ചിരുന്നെങ്കില്‍ ഇസ്ലാമിന് ഇന്നത്തേതില്‍
പതിന്മടങ്ങ്‌ സുഹൃത്തുക്കളുണ്ടാകുമായിരുന്നു. ഇന്നത്തെടത്തോളം അത് തെറ്റിദ്ധരിക്കപ്പെടില്ലായിരുന്നു.
അത്രമാത്രം വ്യക്തിഗത കാന്തശക്തി പൊട്ടിപ്പുറപ്പെട്ടു നില്‍ക്കുന്ന ഒരു മനുഷ്യത്വമാണ്
പ്രവാചകന്‍റെത്.”
(സക്കറിയ)

“വിഭാഗീയതയുടെ ഈ ജീവിത ക്രമത്തില്‍ ‘ഒരുമപ്പെടലി’ ന്‍റെ ആവശ്യം സമൂഹം തിരിച്ചറിയുന്നു.
ഏകദൈവ വിശ്വാസത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും
പര്യായമായ മുഹമ്മദ്‌ നബി തിരുമേനിയുടെ പ്രബോധനങ്ങള്‍ ഒരു പ്രകാശഗോപുരമായി
വിശ്വമാകെ നിറഞ്ഞു നില്‍ക്കുന്നുവെന്നത് ഒരു പക്ഷെ ഈ കാലഘട്ടത്തിന്റെ പുണ്യമായിരിക്കാം;
ആവശ്യമായിരിക്കാം.

മനുഷ്യന്‍ എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിച്ച നബി തിരുമേനിയുടെ ജീവിതം ആദര്‍ശത്തില്‍ അധിഷ്ടിടമായ
വിപ്ലവമായിരുന്നു. മുഹമ്മദിന്റെ ജീവിതം സുതാര്യമായിരുന്നു., ഒരു തുറന്ന പുസ്തകമായിരുന്നു.
അതുകൊണ്ട് തന്നെ വിമര്‍ശനങ്ങള്‍ ഏറെയുണ്ടാകും, ഉണ്ടായി. അറിയപ്പെടാത്ത ജീവിതങ്ങള്‍
ഒരിക്കലും വിമര്‍ശിക്കപ്പെടുകയില്ല.”
(ദേവദത്ത് ജി. പുറക്കാട്)

” തന്റെ രാജ്യത്തിന് വലിയ ഗുണം ചെയ്തിട്ടുണ്ട് മുഹമ്മദ്‌. അതിനെ അനുഗ്രഹിക്കുകയും ചെയ്തു.
ശരിയായ രീതിയിലുള്ള ഭരണമോ ബുദ്ധിപൂര്‍വമെന്ന് വിളിക്കാവുന്ന മതമോ ഏതെങ്കിലും
തരത്തിലുള്ള സദാചാരമോ മാന്യമായ ജീവിതമോ നിലവില്ലാതിരുന്ന രാജ്യത്താണദ്ദേഹം ജനിച്ചത്‌.
ഈമൂന്ന് കാര്യങ്ങളെപ്പറ്റി അവര്‍ക്ക് യാതൊരു വിവരവുമുണ്ടായിരുന്നില്ല. മുഹാമ്മടാണ് ഈ മൂന്ന്‌
കാര്യങ്ങളും അവിടെ നടപ്പിലാക്കിയത്.

ഏറ്റവും എളിയ ആളുകളോട് വളരെ സ്നേഹമായും ആദരവോടും പെരുമാറുക, കുനിഞ്ഞു നടക്കുക,
ആരുടെയെങ്കിലും പ്രവൃത്തിയോ അഭിപ്രായമോ അവമതിക്കാതിരിക്കുക, സ്വയം നിയന്ത്രിക്കുക,
ഉദാരതയും മഹാമനസ്കതയും നിലനിര്‍ത്തുക മുതലായവ അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു.
ഈ സ്വഭാവ മഹിമകള്‍ ഇപ്പോഴും അദ്ദേഹത്തില്‍ തെളിഞ്ഞു വിളങ്ങിയിരുന്നു. ഇക്കാരണങ്ങളാല്‍
സമീപസ്ഥരായ ജനങ്ങള്‍ അദ്ദേഹത്തെ സ്നേഹിക്കുകയും ചെയ്തിരുന്നു.

സ്വന്തം വീട് പലപ്പോഴും മുഹമ്മദ്‌ തുടച്ച്‌ വൃത്തിയാക്കുമായിരുന്നു. ആടുകളെ കറക്കുമായിരുന്നു.
സ്വന്തം വസ്ത്രങ്ങളില്‍ സ്വന്തം കൈകൊണ്ട് കണ്ടം വെച്ച് തയ്‌ച്ചിരുന്നു. സ്വന്തം കൈകൊണ്ട് തന്നെ ചെരുപ്പുകള്‍
തുന്നുമായിരുന്നു. സ്വന്തം ഒട്ടകത്തിന്റെ രോമങ്ങള്‍ വൃത്തിയാക്കുമായിരുന്നു. പനയോലപ്പായ്കളിലും
വെറും തറയിലും കിടന്നുറങ്ങുമായിരുന്നു,”
(ഡോ. ബി. എന്‍. പാന്ഥെ)

(സമ്പാദനം:പ്രബോധനം ൨൦൧൦ ഫെബ് ൨൭)

Written by akm in: Uncategorized |
Mar
14
2010
0

പ്രവാചകന്‍ എന്ന വെളിച്ചം

മുഹമ്മദ്‌ നബി(സ) ദൈവമോ ദേവനോ അല്ല;ആയിരുന്നിട്ടില്ല; ആരാധിക്കപ്പെട്ടിട്ടുമില്ല.
മുഹമ്മദ്‌ നബിയുടെ വിഗ്രഹം പോയിട്ട് ഒരു ചിത്രം പോലുമില്ല എവിടെയും. എന്നിട്ടും
വിഗ്രഹവല്‍ക്കരിക്കപ്പെട്ട എന്നമട്ട മഹാന്മാരെക്കാളധികം അദ്ദേഹം ജനഹൃദയങ്ങളില്‍
വസിക്കുന്നു; സ്നേഹിക്കപ്പെടുന്നു,ആദരിക്കപ്പെടുന്നു, അനുകരിക്കപ്പെടുന്നു.
മനുഷ്യരാശിയെ ഏറ്റം സ്വാധീനിച്ച നൂറു പേരെയോ, ഇരുപത്തഞ്ച് പേരെയോ
തെരഞ്ഞെടുക്കേണ്ടി വരുമ്പോള്‍, തെരഞ്ജീടുക്കുന്നത് ആരായാലും ഒന്നാം സ്ഥാനത്ത്
മുഹമ്മദ് നബിയെ അവരോധിക്കാന്‍ nirbandhithanaavunnu.

മുഹമ്മദ് നബി(സ) ഒരു മനുഷ്യനായിരുന്നു. മറ്റു മനുഷ്യര്‍ക്കുള്ള മാനുഷികഗുണങ്ങള്‍
അദ്ദേഹത്തിനുമുണ്ടായിരുന്നു. രണ്ടു കാര്യങ്ങളാലാണ് അസാധാരണത്വമുണ്ടായിരുന്നത്.
ഒന്ന്, അദ്ദേഹം ദൈവദൂതനായിരുന്നു. രണ്ട്‌, അദ്ദേഹം സമ്പൂര്‍ണ മനുഷ്യനായിരുന്നു.
അനാഥത്വം, ദാരിദ്ര്യം, അരക്ഷിതത്വം, മര്‍ദ്ദിതത്വം, സമ്പന്നത, വര്തകന്‍, ആചാര്യന്‍, പ്രബോധകന്‍,
ജനനായകന്‍, ഭരണാധികാരി,യോദ്ധാവ്, ഭര്‍ത്താവ്, പിതാവ്, ന്യായാധിപന്‍ , സുഹൃത്ത്‌
എന്നിങ്ങനെ മാനവജീവിതത്തിന്റെ എല്ലാ അവസ്ഥകളും അനുഭവിക്കുകയും, ആ അവസ്ഥകളെ
ഒരു നല്ല മനുഷ്യന്‍, പൂര്‍ണമനുഷ്യന്‍ എങ്ങനെ നേരിടണമെന്ന് പ്രായോഗികമായി കാണിച്ചു
തരികയും ചെയ്ത അന്ത്യപ്രവാചകനാണ് മുഹമ്മദ് നബി(സ).

മുഹമ്മദീയ സന്ദേശത്തിന്റെ സത്താണ് “ലാ ഇലാഹ ഇല്ലല്ലാഹ്”
(സാക്ഷാല്‍ ദൈവമല്ലാതെ ദൈവമെതുമില്ല) എന്നത്. മനുഷ്യനടക്കമുള്ള
പ്രപഞ്ചമഖിലം അഖണ്‍ധവും ഏകവുമായ ഒരു ശക്തിയാല്‍
ഉളവായതാണ്. ആ ശക്തിയാണ് സാക്ഷാല്‍ ദൈവം, പ്രപഞ്ച ചൈതന്യം.
ഒരേ ദൈവത്തിന്റെ സൃഷ്ടികളായതിനാല്‍ സൃഷ്ടികളൊക്കെയും പ്രപഞ്ചത്തിന്റെ
ഘടകങ്ങളാണ്. എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ആരും ആരുടേയും
താഴെയോ മീതെയോ അല്ല. ഓരോ ഘടകവും സ്രഷ്ടാവിന്റെ താല്പര്യം മാനിച്ച്‌
ഇതര ഘടകങ്ങളുമായി ഇണങ്ങി വാഴുകയാണ് ധര്‍മം. മനുഷ്യന്‍ ദൈവത്തിന്റെ സൃഷ്ടി
മാത്രമല്ല,ഒരേ മാതാപിതാക്കളുടെ മക്കളുമാകുന്നു. തമ്മില്‍ തിരിച്ചറിയാനുള്ള അടയാളങ്ങള്‍
മാത്രമാണവര്‍ക്കിടയിലെ വൈവിധ്യങ്ങള്‍. സ്രഷ്ടാവിന്റെ മുമ്പില്‍ ഏറ്റം ഉത്കൃഷ്ട മനുഷ്യന്‍ ഏറ്റം
ധര്‍മനിഷ്ടയുള്ളവനാണ്. ഈ ധര്മത്തിന്റെ നിര്‍വഹണമായിരുന്നു അന്ത്യപ്രവാചകന്റെ ജീവിതം.
മറ്റൊരര്‍ഥത്തില്‍, ആ ജീവിതം തന്നെയായിരുന്നു അദ്ദേഹത്തിന്റെ സന്ദേശവും. അതിറെ
പേരാണ് ഇസ്‌ലാം- സമാധാനം. സ്നേഹവും കാരുണ്യവും സത്യവും ധര്‍മവുമില്ലാതെ
സമാധാനമില്ല. സ്വജീവിതത്തിലൂടെ-ഇസ്ലാമിലൂടെ- അദ്ദേഹം സാക്ഷാല്‍ക്കരിച്ചത്
ഈ മൂല്യങ്ങളാണ്. തന്റെ ശിഷ്യന്മാരോട് സാക്ഷാല്‍ക്കരിക്കാന്‍ ആവശ്യപ്പെട്ടതും ഇതുതന്നെ.
ദന്തഗോപുരങ്ങളിലിരുന്ന് സ്നേഹഗീതമാലപിക്കുകയായിരുന്നില്ല അദ്ദേഹം. ശക്തമായ
വാക്കുകളിലൂടെയും ജീവിത ചര്യകളിലൂടെയും മനുഷ്യ മനസ്സുകളിലേക്ക് സ്നേഹത്തിന്റെയും
കാരുണ്യത്തിന്റെയും സത്യത്തിന്റെയും ധര്‍മത്തിന്റെയും തെളിനീര്‍ പകര്‍ന്നു കൊടുക്കുകയായിരുന്നു.
നമസ്കാരശേഷം പ്രവാചകന്‍ ഉരുവിടാരുണ്ടായിരുന്ന ഒരു പ്രാര്‍ത്ഥന ഇങ്ങനെയായിരുന്നു:
“എന്റെയും സര്‍വ ചരാചരങ്ങളുടെയും നാഥാ, മര്ത്യരെല്ലാം സഹോദരങ്ങലാനെന്നു ഞാന്‍
സാക്ഷ്യപ്പെടുത്തുന്നു.” വാക്കിലൂടെ മാത്രമല്ല പ്രവൃത്തിയിലൂടെയും അദ്ദേഹം അത്
സാക്ഷ്യപ്പെടുത്തി. അക്രമത്തെ പ്രതിരോധിക്കാനായാലും ആഹാരം പാകം ചെയ്യാനായാലും
തോട് കീറാനായാലും മണ്ണ് ചുമക്കാനായാലുമൊക്കെ അദ്ദേഹം അവരുടെ സഹോദരനും
സഹപ്രവര്‍ത്തകനുമായിരുന്നു. ഇതാണ് മുഹമ്മദ്‌ നബി കാഴ്ച വെച്ച സാഹോദര്യവും
സമത്വവും സ്വാതന്ത്ര്യവും. ആധുനിക വിമോചന പ്രസ്ഥാനങ്ങള്‍ ഭാഗികമായി അടിമത്തങ്ങളിലകപ്പെട്ട
ജനങ്ങളോടാവശ്യപ്പെടുന്നത് നിങ്ങള്‍ ഞങ്ങളുടെ പൂര്‍ണ അടിമകളാകൂ, അതാണ്‌ നിങ്ങളുടെ സ്വാതന്ത്ര്യം
എന്നാണ്‌.

ലോകത്ത് നന്മയെക്കാള്‍ തിന്മ ഇഷ്ടപ്പെടുന്നവര്‍, ധര്മാതെക്കാള്‍ അധര്മത്തെ സ്നേഹിക്കുന്നവര്‍,
വിണ്ണിലേക്ക് കണ്ണയക്കാന്‍ കൂട്ടാക്കാതെ മണ്‍ണോടൊട്ടിക്കിടക്കുന്നവര്‍ എന്നുമുണ്ട്. അത്തരക്കാര്‍
പൂര്‍ണമനുഷ്യര്‍ക്ക് നേരെ പൈശാചിക വചനങ്ങള്‍ ജല്‍പിച്ചുകൊണ്ടിരിക്കും. വാമൊഴിയായും
വരമൊഴിയായും അവഹേളിച്ചു കൊണ്ടിരിക്കും. അല്ലാഹുവിന്റെ വെളിച്ചം വായ്‌കൊണ്ട്
ഊതിക്കെടുത്താന്‍ ശ്രമിക്കുകയാണവര്‍. പക്ഷെ അല്ലാഹു അവന്റെ വെളിച്ചം പൂര്‍ത്തീകരിക്കുക
തന്നെ ചെയ്യും; അക്രമികള്‍ക്കും അധര്‍മികള്‍ക്കും അതെത്ര അരോചകമായിരുന്നാലും.ഓരോ
ഊത്തിനെ തുടര്‍ന്നും ആ വെളിച്ചം കൂടുതല്‍ തെളിയുന്നത് അതിന്റെ നിദര്‍ശനമാകുന്നു.
ചിലപ്പോള്‍ അത് ഊതിക്കെടുത്തുന്നവരുടെ തന്നെ കണ്ണ് തുറപ്പിച്ചെന്നു വരും.പ്രവാചകന്റെ കഴുത്തരുക്കാന്‍ ശപഥം ചെയ്തു വാളുമെടുത്തു ഓടിച്ചെന്നവര്‍
ആ മുഖത്തെ നിഷ്കളങ്കതയുടെയും ആ അധരങ്ങളില്‍നിന്നുതിര്‍ന്ന വചനങ്ങളുടേയും
വെളിച്ചത്തില്‍ വെട്ടാനുയര്‍ത്തിയ വാല്‍ വലിച്ചെറിഞ്ഞു പശ്ചാത്താപവിവശരായി
തിരുശരീരം ആശ്ലേഷിച്ച സംഭവങ്ങള്‍ ഏറെ ഉണ്ടായിട്ടുണ്ട്. രണ്ടാം ഖലീഫ ഉമര്‍(റ) തന്നെ അക്കൂട്ടത്തിലൊരാളാണ്.
പ്രവാചകന്റെ കാലശേഷവും ഈ പ്രതിഭാസം തുടര്‍ന്ന് വരുന്നു. ൧൯൯൨-ല്‍ ബാബറിമസ്ജിദ്
ധ്വംസനത്തില്‍ സാവേശം പങ്കെടുത്ത ഒരു കര്സേവകന്‍ പിനീട് ഇസ്‌ലാം സ്വീകരിക്കുകയുണ്ടായി.
ഖുര്‍ ആണേ നഖശിഖാന്തം ആക്ഷേപിച്ച് ഗ്രന്ഥമെഴുതി പ്രചരിപ്പിച്ച ഒരു പണ്‍ധിതന്‍ അടുത്ത
കാലത്ത് താന്‍ ചെയ്തത് ഭീമാബദ്ധമായിപ്പോയെന്ന് സമ്മതിച്ച് തന്റെ ആക്ഷേപങ്ങള്‍ക്ക്
സ്വയം മറുപടി പറഞ്ഞുകൊണ്ടും ഖുര്‍ആന്റെ മഹത്വങ്ങള്‍ വര്‍ണിച്ചുകൊണ്ടും പുസ്തകമെഴുതി
പ്രസിദ്ധീകരിച്ചിരിക്കുന്നു. സ്വിറ്റ്സര്‍ലാന്റില്‍ പള്ളിമിനാരങ്ങള്‍ക്കെതിരെ പ്രക്ഷോഭം
സംഘടിപ്പിക്കുകയും മിനാരനിരോധന നിയമത്തിന് കളമൊരുക്കുകയും ചെയ്ത പ്രസ്ഥാനത്തിന്റെ
നായകന്മാരിലൊരാള്‍ അതെ മിനാരത്തിന്റെ മതം സ്വീകരിച്ചതും ഈയടുത്ത നാളിലാണ്.

ഇത്തരം സംഭവങ്ങള്‍ മുസ്‌ലിം സഹോദരങ്ങള്‍ക്ക്‌ നല്‍കുന്ന ഒരു സന്ദേശമുണ്ട്.
അജ്ഞതയും തെറ്റിദ്ധാരണയുമാണ് നമ്മുടെ ഏറ്റം വലിയ ശത്രു. അവയാണ് ആളുകളില്‍
ഇസ്ലാമിനെക്കുറിച്ച് ഭയാശങ്ക വളര്‍ത്താനും നികൃഷ്ടമായ ആക്ഷേപങ്ങളും ആരോപണങ്ങളും
പ്രചരിപ്പിക്കാനും ചെകുത്താന്‍ ഉപയോഗിക്കുന്ന ശക്തമായ ആയുധങ്ങള്‍.
അജ്ഞത ഇരുട്ടാണ്‌. ഇരുട്ടിനെ തുടച്ചുനീക്കേണ്ടത് വെളിച്ചം കൊണ്ടാണ്;തോക്ക് കൊണ്ടോ ബോമ്പ് കൊണ്ടോ അല്ല. ഇരുട്ടുകൊണ്ട് ഇരുട്ടകറ്റാന്‍ ശ്രമിച്ചാല്‍
കനത്ത ഇരുട്ട് മാത്രമായിരിക്കും ഫലം. പ്രവാചകന്റെ ജീവിതസന്ദേശം- അതിന്റെ
വാഗ് രൂപവും കര്‍മരൂപവുമാണ് മുസ്ലിംകളുടെ കൈവശമുള്ള വിളക്ക്. സ്വജീവിതത്തില്‍
ആ വിളക്ക് കത്തിച്ച് വെക്കുകയാണ് ഇസ്ലാം വിഎഒധതിന്ടെ ഇരുട്ടകറ്റാനുള്ള മാര്‍ഗം.
ഈ വെളിച്ചം കൈവെടിഞ്ഞ് മുസ്‌ലിങ്ങള്‍ സ്വീകരിക്കുന്ന മറ്റേതു പ്രതിരോധ നടപടിയും
നിഷ്ഫലമാവുകയേയുള്ളൂ. ഓര്‍ക്കുക! മുഹമ്മദ്‌ നബിയെ വധിക്കാന്‍ പ്രതിജ്ഞയെടുത്ത
ഉമറിനെനെക്കുറിച്ച്‌ അദ്ദേഹം പ്രാര്‍ഥിച്ചത് ‘അല്ലാഹുവേ ഉമറിന് സത്യത്തിന്റെ വെളിച്ചവും
സന്മനസ്സും പ്രദാനം ചെയ്യേണമേ’ എന്നായിരുന്നു. തന്നെ വധിക്കാനൊരുമ്പെട്ട ഉമറിനെ
ആദ്യം വധിക്കാന്‍ ഭടന്മാരെ നിയോഗിക്കുന്നതിനെക്കുറിച്ച് ആ കാരുണ്യസാഗരം
ചിന്തിച്ചതേയില്ല. അതായിരുന്നു അദ്ദേഹം ചെയ്തിരുന്നതെങ്കില്‍ ചരിത്രത്തിന്റെ ഗതി
എന്താകുമായിരുന്നു.

(പ്രബോധനം ൨൦൧൦ ഫെബ് ൨൭)

Written by akm in: Uncategorized |
Mar
06
2010
0

ലളിതം സുന്ദരം ഈ സന്ദേശം!

ചരിത്രത്തിന്റെ താളുകളില്‍ സ്ഥലം പിടിച്ച ഒട്ടനേകം മഹാത്മാക്കളുടെ കൂട്ടത്തില്‍
ലോകശ്രദ്ധയാകര്‍ഷിച്ച വിമോചകനും തിളക്കമാര്‍ന്ന ഉല്‍കൃഷ്ട സ്വഭാവഗുണങ്ങളുടെ
കുലപതിയുമായിരുന്നു ലോകാനുഗ്രഹിയായ പ്രവാചക പുങ്കവന്‍ മുഹമ്മദ്‌ നബി (സ).
അദ്ദേഹത്തിന്റെ ജന്മം തന്നെ അനുഗ്രഹത്തിന്റെ തിരുപ്പിറവി കൂടിയായിരുന്നു. അതില്‍
അസ്പഷ്ടതയോ നിഗൂഡതയോ ഇല്ല.
പുത്രന്‍, പിതാവ്, കുടുംബനാഥന്‍, വര്‍ത്തകന്‍, ഇടയന്‍, ന്യായാധിപന്‍, പ്രഭാഷകന്‍,
പടയാളി, തൊഴിലാളി, തത്വജ്ഞാനി തുടങ്ങി ജീവിതത്തിന്റെ വൈവിധ്യമാര്‍ന്ന സമസ്ത
മേഘലകളിലും ഉത്തമ മാതൃകയായി വര്‍ത്തിച്ച പ്രവാചകന്റെ സന്ദേശങ്ങളിലെ സൌന്ദര്യവും
ലാളിത്യവും ഏവരെയും ഹടാദാകര്‍ഷിക്കുന്നവയാണ്. അദ്ദേഹം ഒരു ഇതിഹാസപുരുഷനോ
മിത്തോ ആയിരുന്നില്ല. ഒരു ജനതയുടെ നേതാവും ആത്മീയഗുരുവുമായ അദ്ദേഹം ചരിത്രത്തിന്റെ
പ്രകാശധാരയില്‍ ജീവിച്ച ഒരു പുണ്‍യവാളനായിരുന്നു.
പ്രബോധനത്തിന് വേണ്ടി അദ്ദേഹം ചിലവിട്ടത് കേവലമായ ഇരുപത്തിമൂന്ന് വര്‍ഷമായിരുന്നു.
ഈ കാലയളവില്‍ അറേബ്യന്‍ ജനതയില്‍ അദ്ദേഹം സൃഷ്ടിച്ച വിപ്ലവം മാനവ ചരിത്രത്തില്‍
അനശ്വരത നേടുക മാത്രമല്ല, സ്വന്തമായ ഒരു പാത വെട്ടിതെളിയിക്കുകായും ചെയ്തു.
ബഹുദൈവവിശ്വാസങ്ങളുടെ ഘനാന്ധകാരം പേറി ഗോത്രവഴക്കുകളും പോരാട്ടങ്ങളും
നടത്തിയിരുന്ന അപരിഷ്കൃതരും സംസ്കാരശൂന്യരുമായ ഒരു ജനതയെ സാഹോദര്യത്തിന്റെയും
സൌഭ്രാത്തത്തിന്റെയും നൂലില്‍ കോര്‍ത്തിണക്കി മാനവിക ഐക്യത്തിന്റെ വക്താക്കകളും
പ്രയോക്താക്കളുമാക്കി മാറ്റിയെടുത്തു. കുടിച്ചും മദിച്ചും തമോഗര്‍ത്തത്തിലാണ്ട ഒരു
സമൂഹത്തിന്റെ വിശ്വാസാചാരങ്ങളെ സ്ഫുടം ചെയ്തെടുത്ത് വിശുദ്ധ ഖുര്‍ആനിന്റെ തനിപ്പകര്‍പ്പാക്കി
മാറ്റിയ പ്രവാചകന്റെ ജീവിതസന്‍ദേശങ്ങള്‍ പനിനീര്‍പൂ പോലെ മനോഹരവും
പളുങ്കുപോലെ സുതാര്യവുമായിരുന്നു.
എള്ളോളം പൊളി പറയാത്ത, പറയുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തിയ അനുപമ
വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. സ്വകാര്യ ജീവിതത്തിലെ ലാളിത്യം
പൊതു ജീവിതത്തിലും നില നിര്‍ത്തി. കഠിനമായ മനോവ്യഥകളും അവര്‍ണനീയമായ
കഷ്ടപ്പാടുകളും അഘാതമായ ദു:ഖങ്ങളും കാരുണ്യത്തിന്റെ അനന്തമായ ഉറവകളാക്കി
മാറ്റിയെടുത്തു.
ദരിദ്രരുടെ ജീവിതം, സഹവാസം, മരണം എന്നിവ അഭിലഷിച്ച അദ്ദേഹത്തിന്റെ
പ്രാര്‍ത്ഥന ശ്രദ്ധേയമാണ്:” നാഥാ, എന്നെ നീ പാവപ്പെട്ടവനായി ജീവിപ്പിക്കുകയും
പാവപ്പെട്ടവനായി മരിപ്പിക്കുകയും പാവങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുകയും
ചെയ്യണമേ.” ഇരുപത്തിമൂന്ന് വര്‍ഷം കൊണ്ട് ഉദിച്ചസ്തമിച്ച സന്ദേശങ്ങളല്ല അദ്ദേഹത്തിന്റേത്.
ലോകാവസാനം വരെ പരന്നു കിടക്കുന്ന മഹാപ്രവാഹമാണത്. സാക്ഷാല്‍കാരത്തിന്
പാടുപെടുന്ന വരണ്ട തത്വങ്ങളൊ പാതിവെന്ത ആശയങ്ങളോ ആയിരുന്നില്ല പ്രവാചക
സന്ദേശങ്ങള്‍.
സത്യസന്ധത, വിഷസ്തത, ധൈര്യം, സ്ഥൈര്യം, ക്ഷമ, നീതി, നന്മ, കാരുണ്യം, മാതാപിതാക്കളോട്
നന്മയില്‍ വര്‍ത്തിക്കല്‍, കുടുംബബന്ധം ചാര്‍ത്തല്‍, അയല്‍വാസിയെ ആദരിക്കല്‍, എതിരാളികളോട്
വിട്ടുവീഴ്ച, വലിയവരെ മാനിക്കല്‍, ചെറിയവരോട് സ്നേഹം, അനാഥസംരക്ഷണം, അഗതികള്‍ക്ക്
ഭക്ഷണം കൊടുക്കല്‍, അവകാശസംരക്ഷണം എന്നിവയിലൊക്കെ പ്രവാചകന്റെ സന്ദേശങ്ങള്‍
സൌന്ദര്യത്തിന്റെ പൂമണവും ലാളിത്യത്തിന്റെ എളിമയും പ്രസരിപ്പിക്കുന്നവയാണ്.
ഒരിക്കല്‍ അലി(റ)യുടെ ചോദ്യത്തിന് മറുപടിയായി പ്രവാചകന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു:
(അറിവാണെന്റെ മൂലധനം, വിവേകമാണെന്റെ ആദര്‍ശത്തിന്റെ അകക്കാമ്പ്, സ്നേഹമാണെന്റെ
മൌലികത, പ്രത്യാശയാണെന്റെ വാഹനം, ദൈവസ്നേഹമാണെന്റെ സഹചാരി,
വിശ്വസ്തതയാണെന്റെ വിഭവം, ഉള്‍ക്കാഴ്ചയാണെന്റെ ആയുധം,
ക്ഷമയാണെന്റെ വസ്ത്രം, സംതൃപ്തിയാണെന്റെ സമ്പത്ത്, ദൃഡവിശ്വാസമാണെന്റെ
ഇന്ധനം, സത്യസന്ധതയാണെന്റെ ശിപാര്‍ശകന്‍, അനുസരണമാണെന്റെ തറവാട്, ത്യാഗമാണെന്റെ ശക്തി,
പ്രാര്‍ഥനയാണെന്റെ സന്തോഷം.) എന്തുമാത്രം സുന്ദരമാണീ സന്ദേശങ്ങള്‍!
മനുഷ്യഹൃദയങ്ങളിലേക്ക് കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും സമത്വത്തിന്റെയും നീതിയുടെയും
സന്ദേശം പകര്‍ന്ന് ശോഭയാര്‍ന്ന മാനുഷികപരിവേഷത്തിലൂടെ അദ്ദേഹം സ്വീകരിച്ച നയം വിസ്മയാവഹമാണ്.
ഒരു ജൂതന്റെ ശവമഞ്ചം കണ്ടപ്പോള്‍ എഴുന്നേറ്റു നിന്ന് ആദരവ് പ്രകടിപ്പിച്ച പ്രവാചകനടപടിയില്‍
അത്ഭുതം കൂറിയ അനുയായികളോട് അദ്ദേഹത്തിന്റെ പ്രതികരണം അതൊരു മനുഷ്യനാണല്ലോ എന്നായിരുന്നു.
വിശ്വാസങ്ങല്‍ക്കതീതമായി മനുഷ്യരെ മാനിക്കണമെന്ന ഈ സന്ദേശത്തിലെ സൌന്ദര്യം എത്ര ഹൃദ്യം!
അന്യമതങ്ങളുടെ മതചിഹ്നങ്ങളെ അവഹേളിക്കരുതെന്നും ആരാധ്യവസ്തുക്കളുടെ പവിത്രതയ്ക്കു ഭംഗം
വരുത്തരുതെന്നും ഉപദേശിച്ച പ്രവാചകന്‍ യുദ്ധവേളയില്‍പോലും കുട്ടികളെയും സ്ത്രീകളെയും രോഗികളെയും
വൃദ്ധന്മാരെയും വധിയ്ക്കാനോ അംഗഭംഗം വരുത്താനോ പാടില്ലെന്നും, വൃക്ഷലതാദികള്‍
നശിപ്പിക്കരുതെന്നും, പ്രാര്‍ഥനയില്‍ മുഴുകിയവരെ ഉപദ്രവിക്കരുതെന്നും ഭടന്മാര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം
നല്‍കിയിരുന്നു. പ്രസ്തുത സന്ദേശങ്ങള്‍ക്ക് എതിര്‍ പ്രവര്‍ത്തിക്കാനാണ് ആറ്റംബോംബുകളുടെയും
ചാവേര്‍പടകളുടെയും യുഗത്തില്‍ മനുഷ്യര്‍ ദാഹിക്കുന്നത്. യുദ്ധത്തടവുകാരോടുപോലും
വളരെ മാന്യമായിട്ടായിരുന്നു പ്രവാചകന്‍ പെരുമാറിയത്.
തടവുകാരായി പിടിക്കപ്പെട്ടവരെ നിരക്ഷരകുക്ഷികള്‍ക്ക് അക്ഷരം പഠിപ്പിക്കുക എന്ന വ്യവസ്ഥയില്‍
വിട്ടയച്ച സാക്ഷരസ്നേഹിയായ പ്രവാചകന്‍ മാനവചരിത്രത്തില്‍ അതുല്യമായ ഒരു സാംസ്കാരിക
നവോത്ഥാനത്തിന്‌ തുടക്കമിട്ടു.
തന്റെ ദൌത്യത്തിന് നേരെ ബധിരകര്‍ണങ്ങള്‍ മാത്രം തിരിച്ചുവിട്ട്‌ തന്നെയും അനുയായികളെയും
മര്‍ദ്ദിച്ചവശരാക്കി, പിന്നെ നാട്ടില്‍നിന്നും ആട്ടിയോടിച്ച ഒരു ജനതയോട് പ്രതികാരം ചെയ്യാനുള്ള സുവര്‍ണാവസരം
കൈവന്നപ്പോള്‍ പ്രവാചകഹൃദയത്തില്‍ വഴിഞ്ഞോഴുകിയത് കാരുണ്‍യരസമായിരുന്നു.
വിശ്വസാഹോദര്യത്തിന്റെ വെന്നിക്കൊടി വാനിലുയര്‍ന്നു. വാര്‍തിങ്കളിന്റെ പൂര്‍ണിമ പൌര്‍ണമിയില്‍
ദൃശ്യമാകുന്നതുപോലെ മനുഷ്യന്റെ പൂര്‍ണതയുടെ എല്ലാ ചാരുതകളോടും കൂടി പ്രവാചകന്‍ പ്രഖ്യാപിച്ചു:
“നിങ്ങള്‍ സ്വതന്ത്രരാണ്. നിങ്ങള്‍ക്കെതിരില്‍ യാതൊരു ശിക്ഷാനടപടിയുമില്ല. മനുഷ്യര്‍ തമ്മിലുള്ള
സകല വിദ്വേഷങ്ങളും ഞാനിതാ എന്റെ കാല്‍കീഴിലിട്ടു ചവിട്ടിത്തേക്കുന്നു.”
റഷ്യന്‍ വിപ്ലവാനന്തരം കമ്മ്യൂണിസ്റ്റുകള്‍ സാര്‍കുടുംബത്തെയും അനുകൂലികളെയും
കശാപ്പ് ചെയ്തത് പോലെയോ ഫ്രഞ്ച് വിപ്ലവാനന്തരം വിജയികള്‍ പരാജിതരെ അരിഞ്ഞ്
കഷണങ്ങളാക്കിയത് പോലെയോ പ്രവാചകന്‍ തന്റെ മുമ്പില്‍ ബന്ധനത്തിലായ ശത്രുക്കളോട്‌
പക വീട്ടിയില്ല. നിശ്ശബ്ദമായ ആശയപ്രചാരണത്തിനിടയിലും തന്നെ ക്രൂരമായി മര്‍ദ്ദിച്ചവര്‍ക്ക്
വേണ്ടി ഹൃദയം തുറന്ന് കരുണാമയനായ നാഥനോട് മാപ്പിന് പ്രാര്‍ഥിച്ച സ്നേഹത്തിന്റെ
അപ്പോസ്തലനായിരുന്നു പ്രവാചകന്‍.
(ഇന്ത്യനൂര്‍ മുഹമ്മദ്‌ കുട്ടി / സന്ദേശം)

Written by akm in: Uncategorized |

Theme: TheBuckmaker.com Themes for WordPress Blogs | Find Webhosting, HiFi Audio Server