Jan
30
2010
0

ജീവകാരുണ്യം തിരുമൊഴികളില്‍

ദൈവത്തിന്റെ കാരുണ്യം നൂറു മടങ്ങാണ്. അതില്‍ ഒരംശം മാത്രമേ മനുഷ്യര്‍ക്കും
ഭൂതഗണങ്ങള്‍ക്കും ജന്തുജാലങ്ങള്‍ക്കും നല്‍കിയിട്ടുള്ളൂ. മനുഷ്യര്‍ പരസ്പരം പ്രദര്‍ശിപ്പിക്കുന്ന
ആര്‍ദ്രതയും ജന്തുക്കള്‍ അവയുടെ കുഞ്ഞുങ്ങളോട് കാണിക്കുന്ന
വാല്‍സല്യവുമൊക്കെ ഈയൊരു അംശം മാത്രമാകുന്നു. ബാക്കി തൊണ്ണൂറ്റൊമ്പത്
അംശവും ദൈവം തന്റെ ദാസന്മാര്‍ക്കായി അന്ത്യനാളിലേക്ക് മാറ്റി വെച്ചിരിക്കയാണ്‌.

ആളുകളോട് കരുണ കാണിക്കാത്തവരോട് ദൈവവും കരുണ കാണിക്കുകയില്ല.

പാവങ്ങള്‍ക്കും വിധവകള്‍ക്കും വേണ്ടി ഓടിനടക്കുന്നവന്‍ ദൈവമാര്‍ഗത്തില്‍
ധര്‍മയുദ്ധം ചെയ്യുന്നവനെപ്പോലെയാകുന്നു.

ചൂണ്ടുവിരലും നടുവിരലും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പ്രവാചകന്‍ പറഞ്ഞു:
“ഞാനും അനാഥ സംരക്ഷകനും സ്വര്‍ഗത്തില്‍ ഇപ്രകാരമായിരിക്കും.”

വയറൊട്ടിയ ഒരൊട്ടകത്തിന്റെ അരികിലൂടെ നടന്നുപോയപ്പോള്‍ പ്രവാചകന്‍
പറഞ്ഞു: “ഈ മിണ്ടാപ്രാണികളുടെ കാര്യത്തില്‍ നിങ്ങള്‍ ദൈവത്തെ ഭയപ്പെടുക.
അവയെ സഞ്ചാരത്തിന്‌ ഉപയോഗിക്കുമ്പോഴും അല്ലാത്തപ്പോഴും
ആരോഗ്യത്തോടെ സംരക്ഷിക്കുക.”

അന്ത്യദിനത്തില്‍ ദൈവം പറയും: “മനുഷ്യപുത്രാ, ഞാന്‍ രോഗിയായിക്കിടന്നപ്പോള്‍
നീ എന്നെ സന്ദര്‍ശിച്ചോ?” അപ്പോള്‍ മനുഷ്യന്‍ ചോദിക്കും: “നാഥാ, ജഗന്നിയന്താവായ
നിന്നെ ഞാന്‍ എങ്ങനെയാണ് രോഗസന്ദര്‍ശനം നടത്തുക.” ദൈവം പറയും: ” എന്റെ
ഒരു ദാസന്‍ രോഗിയായി കിടപ്പിലായിരുന്നത് നീ അറിഞ്ഞിരുന്നില്ലേ? എന്നിട്ട് നീ
അവനെ സന്ദര്‍ശിച്ചോ? അവനെ സന്ദര്‍ശിച്ചിരുന്നെങ്കില്‍ അവന്റെ ചാരത് എന്നെ നിനക്ക്
കണ്ടെത്താമെന്ന് നിനക്കറിഞ്ഞുകൂടെ!” ദൈവം പറയും: “മനുഷ്യപുത്രാ, ഞാന്‍ നിനക്ക്
അന്നം നല്‍കി. എന്നാല്‍ നീ എന്നെ ഊട്ടിയോ?” മനുഷ്യന്‍ ചോദിക്കും: ” പ്രപഞ്ചങ്ങളായ
പ്രപഞ്ചങ്ങളുടെയൊക്കെ നാഥനായ നിന്നെ ഞാന്‍ എങ്ങനെയാണ് ഊട്ടുക!” അപ്പോള്‍
ദൈവം പറയും: ” എന്റെ ഒരു ദാസന്‍ നിന്നോട് ആഹാരം ചോദിച്ചില്ലേ? എന്നിട്ട്
നീ അവന്‌ അന്നം നല്‍കിയോ? നിനക്കറിഞ്ഞുകൂടെ, നീ അവന്‌ അന്നം നല്‍കിയിരുന്നെങ്കില്‍
എന്നെ അവിടെ കണ്ടെത്താമെന്ന്.” ദൈവം പറയും: ” മനുഷ്യപുത്രാ, ഞാന്‍ ദാഹജലം
ചോദിച്ചപ്പോള്‍ നീ എനിക്ക് തണ്ണീര്‍ നല്‍കിയോ?” മനുഷ്യന്‍ ചോദിക്കും: “വിശ്വനാഥനായ
നിനക്ക് ഞാന്‍ ദാഹജലം നല്‍കുകയോ!” അപ്പോള്‍ ദൈവം പറയും: “എന്റെ ഒരു ദാസന്‍
ദാഹിച്ചു പൊരിഞ്ഞപ്പോള്‍ നീ അവന്‌ പാനജലം നല്‍കിയോ? എങ്കില്‍ അവന്റെ ചാരത്ത്
എന്നെ നിനക്ക് കണ്ടെത്താന്‍ കഴിയുമെന്ന് അറിഞ്ഞുകൂടായിരുന്നോ?”

(മരുഭൂമിയുടെ വചനപ്രസാദം)

  • Share/Bookmark
Written by akm in: Uncategorized |
Jan
23
2010
0

ഖുര്‍ആനിലെ മനുഷ്യന്‍

അല്‍ബഖറ:൩൦-39
നിന്റെ നാഥന്‍ മലക്കുകളോട്‌ പറഞ്ഞ സന്ദര്‍ഭം: “ഭൂമിയില്‍ ഞാനൊരു പ്രതിനിധിയെ
നിയോഗിക്കുകയാണ്.” അവരന്വേഷിച്ചു: “ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും
ചോര ചിന്തുകയും ചെയ്യുന്നവരെയോ നീ നിയോഗിക്കുന്നത്?ഞങ്ങളോ നിന്റെ മഹത്വം
കീര്‍തിക്കുന്നു. നിന്റെ വിശുദ്ധി വാഴ്ത്തുകയും ചെയ്യുന്നു.” അല്ലാഹു പറഞ്ഞു:
“നിങ്ങളറിയാത്തത്‌ ഞാനറിയുന്നു.”
അല്ലാഹു ആദമിനെ എല്ലാ പേരുകളും പഠിപ്പിച്ചു. പിന്നീട് അവയെ മലക്കുകലെടെ മുന്നില്‍
പ്രദര്‍ശിപ്പിച്ച് അവന്‍ കല്‍പിച്ചു: “നിങ്ങള്‍ ഇവയുടെ പേരുകള്‍ പറയുക, നിങ്ങള്‍
സത്യം പറയുന്നവരെങ്കില്‍?”
അവര്‍ പറഞ്ഞു: “കുറ്റമറ്റവന്‍ നീ മാത്രം. നീ പഠിപ്പിച്ചു തന്നതല്ലാതൊന്നും ഞങ്ങള്‍ക്കറിയില്ല.
എല്ലാം അറിയുന്നവനും യുക്തിമാനും നീ മാത്രം.”
അല്ലാഹു പറഞ്ഞു: ആദം! ഇവയുടെ പേരുകള്‍ അവരെ അറിയിക്കുക.” അങ്ങനെ ആദം
അവരെ, ആ പേരുകളറിയിച്ചു. അപ്പോള്‍ അല്ലാഹു ചോദിച്ചു: “ആകാശഭൂമികളില്‍
ഒളിഞ്ഞുകിടക്കുന്നതൊക്കെയും ഞാനറിയുന്നുവെന്ന് നിങ്ങളോട് പറഞ്ഞിരുന്നില്ലേ? നിങ്ങള്‍
തെളിയിച്ചു കാണിക്കുന്നവയും ഒളിപ്പിച്ചുവെക്കുന്നവയും
ഞാനറിയുന്നുവെന്നും?”
നാം മലക്കുകളോട്‌ പറഞ്ഞ സന്ദര്‍ഭം: “നിങ്ങള്‍ ആദമിന്ന് സാഷ്ടാംഗം ചെയ്യുക.”
അവരൊക്കെയും സാഷ്ടാംഗം പ്രണമിച്ചു; ഇബലീസ് ഒഴികെ. അവന്‍ വിസമ്മതിച്ചു;
അഹങ്കരിക്കുകയും ചെയ്തു. അങ്ങനെ അവന്‍ സത്യനിഷേധികളില്‍
പെട്ടവനായി. നാം പറഞ്ഞു: “ആദമേ, നീയും നിന്റെ ഇണയും സ്വര്‍ഗത്തില്‍ താമസിക്കുക.
അതില്‍നിന്നു ഇരുവരും യഥേഷ്ടം സുഭിക്ഷമായി ആഹരിച്ച് കൊള്ളുക. പക്ഷെ,
ഈ വൃക്ഷത്തോടടുക്കരുത്. അടുത്താല്‍ നിങ്ങളിരുവരും അതിക്രമികളായിത്തീരും.”
എന്നാല്‍ പിശാച് അവരിരുവരെയും അതില്‍നിന്ന് തെറ്റിച്ചു. അവരിരുവരെയും
അവരുണ്ടായിരുന്നിടത്തുനിന്ന് പുറത്താക്കി. അപ്പോള്‍ നാം കല്‍പ്പിച്ചു:
“ഇവിടെനിന്നിറങ്ങിപ്പോവുക. നിങ്ങള്‍ പരസ്പരം ശത്രുക്കളാകുന്നു. ഭൂമിയില്‍ നിങ്ങള്‍ക്ക്
കുറച്ചുകാലം കഴിയാനുള്ള താവളമുണ്ട്; കഴിക്കാന്‍ വിഭവങ്ങളും.”
അപ്പോള്‍ ആദം തന്റെ നാഥനില്‍നിന്ന് ചില വചനങ്ങള്‍ അഭ്യസിച്ചു. അതുവഴി
അല്ലാഹു അദ്ദേഹത്തിന് പാപമോചനമേകി. തീര്‍ച്ചയായും ഏറെ മാപ്പരുളുന്നവനും
ദയാപരനുമാണവന്‍.
നാം കല്‍പിച്ചു: “എല്ലാവരും ഇവിടെനിന്നിറങ്ങിപ്പോകണം. എന്റെ മാര്‍ഗദര്‍ശനം
നിങ്ങള്‍ക്ക് വന്നെത്തുമ്പോള്‍; എന്റെ മാര്‍ഗം പിന്തുടരുന്നവര്‍ നിര്‍ഭയരായിരിക്കും;
ദു;ഖമില്ലാത്തവരും.”
“എന്നാല്‍ അതിനെ നിഷേധിക്കുകയും നമ്മുടെ തെളിവുകളെ കളവാക്കുകയും
ചെയ്യുന്നവരോ, അവരാകുന്നു നരകാവകാശികള്‍. അവരതില്‍
സ്ഥിരവാസികളായിരിക്കും.”

  • Share/Bookmark
Written by akm in: Uncategorized |
Dec
29
2009
0

സത്യാന്വേഷികള്‍ക്ക് പകല്‍വെളിച്ചംപോലെ

അല്‍ബഖറ:164
*ആകാശഭൂമികളുടെ സൃഷ്ടിപ്പില്‍; രാപ്പകലുകള്‍ മാറിമാറി വരുന്നതില്‍; മനുഷ്യര്‍ക്കുപകരിക്കുന്ന
ചരക്കുകളുമായി സമുദ്രത്തില്‍ സഞ്ചരിക്കുന്ന കപ്പലില്‍; അല്ലാഹു മാനത്തുനിന്നു
വെള്ളമിറക്കി അതുവഴി, ജീവനറ്റ ഭൂമിക്ക് ജീവനേകിയതില്‍; ഭൂമിയില്‍ എല്ലായിനം ജീവികളെയും
പരത്തിയതില്‍; കാറ്റിനെ തിരിച്ചുവിട്ടതില്‍; ആകാശഭൂമികള്‍ക്കിടയില്‍ അധീനപ്പെടുത്തി
നിര്‍ത്തിയിട്ടുള്ള കാര്‍മേഘത്തില്‍- എല്ലാറ്റിലും, ചിന്തിക്കുന്ന ജനത്തിന് അനേകം
തെളിവുകളുണ്ട്; സംശയമില്ല.

(more…)

  • Share/Bookmark
Written by akm in: Uncategorized |

Theme: TheBuckmaker.com Themes for WordPress Blogs | Find Webhosting, HiFi Audio Server