Mar
16
2010

മുഹമ്മദ്‌ നബി: ഇവര്‍ പറയുന്നു

“മദ്യത്തിനെതിരെ പ്രവാചകന്‍ നയിച്ച വിപ്ലവമാണ് എന്നെ വല്ലാതെ ആവേശം
കൊള്ളിക്കുനത്. ഏറ്റവും വലിയ സാമൂഹിക തിന്മ എന്നാണ് മദ്യത്തെക്കുറിച്ച്‌
പ്രവാചകന്‍ പറഞ്ഞത്. പ്രവാചകന്റെ ജന്മദിന വേളയില്‍ ഇന്ത്യ മുഴുക്കെ മദ്യത്തിനെതിരെ
ശക്തമായ പോരാട്ടം നടത്താന്‍ മുസ്‌ലിം സമൂഹം തയ്യാറാകണം.

വിഗ്രഹ ഭഞജനത്തിലൂടെ ഏകദൈവത്വം ഊട്ടിയുറപ്പിച്ച പ്രവാചകന്റെ അനുയായികളില്‍
വലിയൊരു വിഭാഗം ഇന്നിപ്പോള്‍ എന്തുകൊണ്ടാകും ശവകുടീരങ്ങള്‍ തേടിപ്പോകുന്നത്?
അവിടെ ചാദറും പുഷ്പമാല്യങ്ങ ളും അര്പിക്കാന്‍ തിരക്ക് കൂട്ടുന്നത്‌? വാര്‍ഷിക ഉത്സവങ്ങള്‍
സംഘടിപ്പിക്കാന്‍ മുന്നില്‍ നില്‍ക്കുന്നത്? ശരിയായ വാണിജ്യവല്‍ക്കരണമാണ് ഇത്തരം
നടപടികള്‍ക്ക് പിന്നില്‍.

അടിമവേലക്കും ബാലവേലക്കുമെതിരെ ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിവരുന്ന പോരാട്ടത്തിന്റെ
പ്രചോദനം പോലും പ്രവാചകന്‍ ഉള്‍പ്പെടെയുള്ളവര്‍ കാണിച്ചുതന്ന മാതൃകകളാണ്. മനുഷ്യരോടുള്ള
ഇടപഴകലിന്റെ ഓരോ ഘട്ടത്തിലും സ്നേഹവും ഗുണകാംക്ഷയും തുടിക്കുന്ന ഒരു മനസ്സും
അവിടെ നാം കണ്ടു.”
(സ്വാമി അഗ്നിവേശ്)

“പ്രവാചകന്റെ ഏറ്റവും അടുത്ത അനുചരന്മാരുടെ ജീവിതവും വീക്ഷണവും
പെരുമാറ്റവുമൊക്കെ നാം ശ്രദ്ധിച്ചു വിലയിരുത്തണം. വ്യത്യസ്തമായ അഭിപ്രായങ്ങള്‍
പ്രകടിപ്പിക്കുന്നതില്‍നിന്ന് പ്രവാചകന്‍ അവരെ തടഞ്ഞിരുന്നില്ല. ആവിഷ്കാര സ്വാതന്ത്ര്യം ശരിയായ
അര്‍ത്ഥത്തില്‍ തന്നെ അവിടെ പ്രയോഗവല്‍ക്കരിച്ചു. സ്ത്രീകള്‍ക്കും ആ സ്വാതന്ത്ര്യം ഉണ്ടായിരുന്നു.
അലിക്ക് അധികാരം നിഷേധിച്ചത് ശരിയായില്ലെന്ന് ഉമറിന്റെ ടെന്‍റില്‍ പോയി ശക്തിയുക്തം
വാദിക്കാന്‍ ഫാത്വിമക്ക് ഇസ്ലാം തടസ്സമായില്ല.

ഇജ്തിഹാദ് എന്നത് കേവലം ഒരു സംജ്ഞ മാത്രമല്ല. പല വിധത്തിലും ഇജ്തിഹാദ് ആകാവുന്നതാണ്.
ഇവിടെ ശ്രദ്ധിക്കേണ്ടത്‌ മതത്തെ വ്യാഖ്യാനിക്കാന്‍ ഒരുങ്ങുമ്പോള്‍ അടിസ്ഥാനപരമായി ആഴത്തിലുള്ള
രണ്ട്‌ അറിവുകള്‍ നമുക്ക് വേണം എന്നതാണ്. ഇസ്‌ലാമിനെ വ്യാഖ്യാനിക്കുമ്പോള്‍ ഖുര്‍ആന്‍ ഉള്‍പ്പെടെ
അടിസ്ഥാന പ്രമാണങ്ങളില്‍ അഗാധമായ ജ്ഞാനം ഒരാള്‍ക്ക്‌ കൂടിയേ കഴിയൂ. അതേസമയം ആധുനിക
വിജ്ഞാനീയങ്ങളില്‍ ആഴത്തിലുള്ള അറിവും പ്രധാനമാണ്.”
(പ്രഫ.എ. കെ. രാമകൃഷ്ണന്‍)

” കാലത്തിന്റെ മാറ്റങ്ങള്‍ക്ക് അനുസൃതമായി ആ പ്രവാചക ശ്രേഷ്ടന്‍ ശൈലികളും അടവുകളും
പരിഷ്കരിച്ചു കൊണ്ടേയിരുന്നതായി കാണാം. പക്ഷെ അദ്ദേഹത്തെ അനുഗമിക്കുന്നു എന്ന്
അവകാശപ്പെടുന്ന പലരിലും കാണുന്നത് വീക്ഷണത്തിലെ കാര്‍ക്കശ്യവും തെല്ലും മാറാത്ത
പ്രവര്‍ത്തന ശൈലിയുമാണ്. ഹിമാലയത്തില്‍ കയറി സന്യസിച്ചാല്‍ ദൈവത്തോടടുക്കും എന്ന് വിശ്വസിച്ച
‘സാധു’ക്കളുടെതിന് സമാനമായിപ്പോയി ഈ നിലപാട്.

നീണ്ട താടിയാണു ഒരു നല്ല മുസ്ലിമാകാനുള്ള യോഗ്യതയെങ്കില്‍, പത്തോമ്പതാം നൂറ്റാണ്ടിലെ ഇംഗ്ലണ്ട്
നല്ല മുസ്ലിംകളെ കൊണ്ട് നിറഞ്ഞിരുന്നു എന്ന് പറയേണ്ടി വരും. കാരണം അക്കാലത്ത് താടി
നീട്ടലായിരുന്നു ഫാഷന്‍. വേഷവിധാനങ്ങളൊ മുഖത്ത് താടിരോമങ്ങള്‍ ഉണ്ടാകുന്നതോ ഇല്ലാതിരിക്കുന്നതോ
ഒന്നുമല്ല, മറിച്ച് ഒരാള്‍ ആര്‍ജിക്കുന്ന ആന്തരീകമായ ഗുണമേന്മയാണ്‌ അയാളെ മറ്റുള്ളവരില്‍ നിന്ന്
വേറിട്ട്‌ നിര്‍ത്തുന്നത്.

യുദ്ധങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ അസ്വാഭാവികമായിരുന്നു. സമാധാനമായിരുന്നു
സ്വാഭാവികവും സാധാരണവും. ജീവിതത്തിന്റെ തൊണ്ണൂറു ശതമാനവും പ്രവാചകന്‍
സമാധാനാന്തരീക്ഷത്തിലാണ് കഴിഞ്ഞത്. മറ്റൊരു വഴിയും ഇല്ലെന്നു ഉറപ്പായപ്പോള്‍ മാത്രമാണ്
അദ്ദേഹം യുദ്ധത്തിനിറങ്ങിയത്. നമ്മുടെ കാലത്ത് മുസ്ലിംകളെന്ന് അവകാശപ്പെടുന്ന ചിലരുണ്ട്.
അവര്‍ സംഘര്‍ഷങ്ങളെയാണ് സ്വാഭാവികമായി കാണുന്നത്. സമാധാനത്തെ അവര്‍
മാര്‍ഗഭ്രംശമായികാണുന്നു.”
(എം.ഡി. നാലപ്പാട്ട്)

” മനുഷ്യ ചരിത്രത്തില്‍ മഹത്തായ ഒരതിരടയാളമിടുന്നുണ്ട് മുഹമ്മദ്‌ നബിയുടെ അധ്യാപനങ്ങള്‍.
സ്ത്രീകളെ സംബന്ധിച്ചുള്ള പല പ്രശ്നങ്ങളിലും ഉത്കണ്ടകളിലും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള
വ്യത്യസ്തമായ മൂല്യബോധങ്ങള്‍, ആലംബഹീനരെയും പാവങ്ങളെയും കൈപിടിച്ചുയര്‍ത്താന്‍
ഇസ്ലാമിനുള്ള താല്പര്യം ഒരു മതമെന്ന നിലയില്‍ അതിനെ ഉന്നതമാക്കുന്നു.

ഔന്നത്യമാര്‍ന്ന ഒരു മാനവികതയ്ക്ക് വേണ്ടി നിലകൊണ്ട മഹാനുഭാവനാണ് മുഹമ്മദ്‌.
അദ്ദേഹത്തെപ്പോലുള്ള പ്രവാചകന്മാരുടെയും ഭഗവാന്‍ മഹാവീരന്റെയും ഗൌതമ ബുദ്ധന്റെയും
യേശുക്രിസ്തുവിന്റെയും ഗുരുനാനാക്കിന്റെയും അവരെപ്പോലുള്ള മറ്റു മഹാത്മാക്കളുടെയും
അധ്യാപനങ്ങളാണ് മാനവിക മൂല്യങ്ങളുടെ ശ്രേയസ്സുയര്‍ത്തിയത്. ഇന്ന് ആഗോള സാഹചര്യം
ഐശ്വര്യപൂര്‍ണമാവണമെങ്കില്‍ മുഹമ്മദ്‌ നബിയെക്കുറിച്ചു ശരിയായ അറിവ് ലഭിക്കേണ്ടത്
അനിവാര്യം.”
(രാം പുനിയാനി)

” ഒരു ദൈവിക സ്ഥാനം സ്വയം അവകാശപ്പെടാതെ താന്‍ മനുഷ്യരിലൊരുവന്‍ മാത്രമാണെന്ന്
പ്രഖ്യാപിക്കാനാണ് നബി താല്‍പര്യപ്പെട്ടതെന്നത് എത്ര വലിയ മഹത്വമാണെന്ന് മനുഷ്യദൈവങ്ങളുടെ
ഈ കാലഘട്ടത്തില്‍ ഏറെ ചിന്തനീയമാണ്. ദൈവത്തോട് ഏറ്റം അടുത്ത് നില്‍ക്കുന്നയാളായിട്ടും
എളിയവനായി അദ്ദേഹം.

ബദ്ര്‍ യുദ്ധവിജയത്തിന് ശേഷം ലഭിച്ച വിദ്യാസമ്പന്നരായ എഴുപതു യുദ്ധത്തടവുകാരെ
കൊന്നൊടുക്കാന്‍ അദ്ദേഹം തുനിഞ്ഞില്ല. മരിച്ചു, മുസ്ലിംകുട്ടികളെ എഴുത്തും വായനയും പഠിപ്പിക്കാന്‍
നിയോഗിച്ചു കൊണ്ട് ആദ്യ വിദ്യാലയം സൃഷ്ടിക്കുകയായിരുന്നു. ശത്രുപക്ഷത്ത് നിന്ന് തടവിലാക്കപ്പെട്ടവര്‍ അധ്യാപകരായി. സഹിഷ്ണുതയുടെ പുതിയ
ചരിത്രമാണ് അതിലൂടെ തുറക്കപ്പെട്ടത്‌.

‘എന്റെ ജീവിതമാണ് എന്റെ സന്ദേശ’ മെന്ന് മഹാത്മാഗാന്ധി പറയുകയും
കാണിച്ചു തരികയും ചെയ്തിട്ടുണ്ട്. ജീവിതത്തെ സന്ദേശമാക്കിയ ഗാന്ധിജിയെ പലരും
യേശുക്രിസ്തുവിനോട്‌ ഉപമിക്കുന്നത് ഞാന്‍ കേട്ടിട്ടും വായിച്ചിട്ടുമുണ്ട്. എന്നാല്‍
ഗാന്ധിജിയെ സ്വാധീനിച്ചത്‌ യേശുവല്ല, മുഹമ്മദാണെന്ന് കരുതുന്നയാളാണ് ഞാന്‍.”
(വയലാര്‍ ഗോപകുമാര്‍)

” ബലപ്രയോഗത്തിന്റെ ഭാഷയോ വ്യത്യസ്തനാകാനുള്ള ശ്രമമോ പ്രവാചകന്റെ
ഭാഗത്തുനിന്നും ഉണ്ടായില്ല. തന്നോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്നവരില്‍ അലിഞ്ഞുചേര്‍ന്ന് കൊണ്ട്
തിരിച്ചറിയപ്പെടരുതെന്ന ശാട്യത്തോടെയുള്ള ശരീര ഭാഷയോടെ കഴിയാനാണ് നബി ആഗ്രഹിച്ചത്‌.
എന്നിട്ടും എല്ലാ സമൂഹവും പ്രവാചകനെ തിരിച്ചറിയുകയും അദ്ദേഹത്തിന്റെ വിശുദ്ധമായ
വാക്കുകള്‍ക്കു വേണ്ടി കാതോക്കുകയും ചെയ്തു.

മറ്റു മതങ്ങളെ ആദരിക്കാന്‍ വെമ്പല്‍ കൊള്ളുന്ന വിശാലമായ ഒരു കാഴ്ചപ്പാട് മുഹമ്മദ്‌ നബി
പല സന്ദര്‍ഭങ്ങളിലും പ്രകടിപ്പിക്കുകയുണ്ടായി. ‘എനിക്ക് എന്റെ മതം, നിനക്ക് നിന്റെ മതം’
എന്നാ നിലപാടിനപ്പുരം മറ്റു മതങ്ങളുടെ അസ്തിത്വവും അനിവാര്യതയും പ്രവാചകന്‍ ഉള്‍കൊണ്ടിരുന്നു.
ഇന്നത്തെ കാലത്തിന്റെ നിര്‍വചനത്തില്‍ തികച്ചും മതേതരമായ ഒരു സമീപനമായിരുന്നു അത്.

മതപൌരോഹിത്യം എന്നൊന്ന് ഇസ്ലാമിലില്ല. എന്നാല്‍ പില്‍ക്കാലത്ത്‌ അതിറെ പ്രച്ച്ചന്ന രൂപങ്ങള്‍
മതത്തിലേക്ക് കടന്നുവന്നു എന്നത് യാഥാര്‍ഥയമാണ്‌. ജ്ഞാന മണ്‍ധത്തിലെ ഏറ്റവും തിളക്കമാര്‍ന്ന
ഒരധ്യായമായി ഇസ്ലാം നില്‍ക്കുമ്പോഴും, ജ്ഞാനത്തിന്റെ വെളിച്ചം തിരസ്കരിക്കപ്പെട്ട ഒരു സമൂഹമായി
ഇത് മാറി എന്നത് ഒരു വിപര്യയമാണ്. മതത്തിലെ പ്രച്ച്ചന്നരൂപികളായ പൌരോഹിത്യമാണ്
ഇതിനിടയാക്കിയത്. മുഹമ്മദ്‌ നബിയുടെ പ്രബോധനങ്ങളുടെ സത്തയെ കാലത്തിന്റെ
വെളിച്ചത്തില്‍ വായിക്കുന്നതിന്‌ പകരം വാക്കുകളുടെ കേവല അര്‍ത്ഥത്തില്‍ നിര്‍വചനങ്ങളെ
പരിമിതപ്പെടുത്താന്‍ ഇവര്‍ ശ്രമിച്ചു.”
(യു.കെ. കുമാരന്‍)

” മുഹമ്മദ്‌ എന്ത് പഠിപ്പിക്കുകയും എന്തിന് വേണ്ടി നിലകൊള്ളുകയും ചെയ്തു
എന്ന് നോക്കി നിങ്ങള്‍ മുഹമ്മദിനെ വിലയിരുത്തുക. അദ്ദേഹത്തിന്റെ അനുയായികളെന്ന്
അവകാശപ്പെടുന്നവര്‍ അദ്ദേഹത്തിന്റെ പേരില്‍ ചെയ്തുകൂട്ടുന്നത്‌ വെച്ച് ആ വ്യക്തിത്വത്തെ
അളക്കാതിരിക്കുക.

അല്‍ഖാഇദയുടെയും താലിബാന്‍റെയും ചെയ്തികള്‍ വെച്ചോ, ആയത്തുല്ലമാരുടെയും
പക്വതയില്ലാത്ത മുല്ലമാരുടെയും ഫത്വകള്‍ വെച്ചോ അദ്ദേഹത്തെ വിലയിരുത്തുന്നത്
തെറ്റായിരിക്കും.”
(ഖുശ്വന്ത്‌ സിങ്ങ്)

” വളരെ വിനയാന്വിതനായിരുന്നു അദ്ദേഹം. വമ്പിച്ച അനുയായിവൃന്ദമുള്ള
ഒരു പ്രവാചകനായിരുന്നിട്ടും, മദീനയിലെ ഒന്നാമത്തെ പള്ളിയുടെ നിര്‍മാണവേളയില്‍
ഒരു സാദാ ജോലിക്കാരനെപ്പോലെ മറ്റുള്ളവരോടൊപ്പം അദ്ധ്വാനിക്കുന്നതായാണ്
നാം കാണുന്നത്. അദ്ദേഹം സ്വന്തം ചെരുപ്പുകള്‍ തുന്നി, പശുക്കളെ കറന്നു, വീട് അടിച്ചുവാരി,
സാധനങ്ങള്‍ വാങ്ങിക്കൊണ്ടു വന്നു, ഒട്ടകങ്ങള്‍ക്ക് തീറ്റ കൊടുത്തു. അദ്ദേഹം ഉച്ചത്തില്‍
ചിരിച്ചില്ല; സൌമ്യമായി പുഞ്ചിരിക്കുക മാത്രം ചെയ്തു. ആ മുഖവും പുഞ്ചിരിയും
വളരെ ആകര്‍ഷകമായിരുന്നു. അദ്ദേഹം പാവങ്ങളെ ആദരിച്ചു; നിരവധി അടിമകളെ സ്വതന്ത്രരാക്കി.

പരസ്യ സംവാദങ്ങളൊ, ചര്‍ച്ചകളോ പ്രവാചകന്‍ നടത്തുകയുണ്ടായില്ല. ആരെയും
വെല്ലുവിളിക്കുകയും ചെയ്തില്ല. തന്റെ കരുത്തുറ്റ വ്യക്തിത്വം കൊണ്ട്, ദിവ്യമൂല്യങ്ങളുടെ
ശക്തികൊണ്ട് ബഹളങ്ങളില്ലാതെ ജനങ്ങളുടെ മനം മാറ്റത്തിന് കളമൊരുക്കുകയായിരുന്നു
അദ്ദേഹം.”
(സ്വാമി ശിവാനന്ദ സരസ്വതി)

” മുഹമ്മദ്‌ എന്ന മനുഷ്യനെക്കൂടി അദ്ദേഹത്തിന്റെ ആധ്യാല്‍മിക സന്ദേശത്തോടൊപ്പം
തന്നെ ഇസ്ലാമിക ലോകത്തിന് അനുഭവവേദ്യമാക്കുക. ഹദീസുകളിലൂടെ പുരോഹിതരും പണ്ധിതരും
പ്രവാചക പഠനങ്ങളെ വളച്ചോടിച്ചതിനെക്കാളേറെ, ഒരുപക്ഷെ പ്രവാചകന്റെ വ്യക്തിത്വത്തെ
സമ്പൂര്‍ണമായി പാരമ്പര്യം തമസ്കരിച്ചതിന്റെ ശൂന്യതയിലേക്കാണ് കള്ളനാണയങ്ങള്‍ കയറിക്കൂടിയത്.

മുഹമ്മദിനെയും യേശുവിനെയും നാരായണഗുരുവിനെയും ഗാന്ധിയെയും പോലെയുള്ള
പ്രവാചകന്മാരുടെ ഒരു തല്‍പര നിരീക്ഷകന്‍ എന്ന നിലക്ക് എനിക്ക് തോന്നിയിട്ടുള്ളത് ഇതാണ്:
ഹദീസുകളിലെ ജീവിക്കുന്ന മുഹമ്മദിനെ, ബൈബിളിലെ യേശുവിനെപ്പോലെയും ഭാഗവതത്തിലെ
കൃഷ്ണനെപ്പോലെയും മനുഷ്യസമൂഹ മദ്ധ്യേ അവതരിപ്പിച്ചിരുന്നെങ്കില്‍ ഇസ്ലാമിന് ഇന്നത്തേതില്‍
പതിന്മടങ്ങ്‌ സുഹൃത്തുക്കളുണ്ടാകുമായിരുന്നു. ഇന്നത്തെടത്തോളം അത് തെറ്റിദ്ധരിക്കപ്പെടില്ലായിരുന്നു.
അത്രമാത്രം വ്യക്തിഗത കാന്തശക്തി പൊട്ടിപ്പുറപ്പെട്ടു നില്‍ക്കുന്ന ഒരു മനുഷ്യത്വമാണ്
പ്രവാചകന്‍റെത്.”
(സക്കറിയ)

“വിഭാഗീയതയുടെ ഈ ജീവിത ക്രമത്തില്‍ ‘ഒരുമപ്പെടലി’ ന്‍റെ ആവശ്യം സമൂഹം തിരിച്ചറിയുന്നു.
ഏകദൈവ വിശ്വാസത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും
പര്യായമായ മുഹമ്മദ്‌ നബി തിരുമേനിയുടെ പ്രബോധനങ്ങള്‍ ഒരു പ്രകാശഗോപുരമായി
വിശ്വമാകെ നിറഞ്ഞു നില്‍ക്കുന്നുവെന്നത് ഒരു പക്ഷെ ഈ കാലഘട്ടത്തിന്റെ പുണ്യമായിരിക്കാം;
ആവശ്യമായിരിക്കാം.

മനുഷ്യന്‍ എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിച്ച നബി തിരുമേനിയുടെ ജീവിതം ആദര്‍ശത്തില്‍ അധിഷ്ടിടമായ
വിപ്ലവമായിരുന്നു. മുഹമ്മദിന്റെ ജീവിതം സുതാര്യമായിരുന്നു., ഒരു തുറന്ന പുസ്തകമായിരുന്നു.
അതുകൊണ്ട് തന്നെ വിമര്‍ശനങ്ങള്‍ ഏറെയുണ്ടാകും, ഉണ്ടായി. അറിയപ്പെടാത്ത ജീവിതങ്ങള്‍
ഒരിക്കലും വിമര്‍ശിക്കപ്പെടുകയില്ല.”
(ദേവദത്ത് ജി. പുറക്കാട്)

” തന്റെ രാജ്യത്തിന് വലിയ ഗുണം ചെയ്തിട്ടുണ്ട് മുഹമ്മദ്‌. അതിനെ അനുഗ്രഹിക്കുകയും ചെയ്തു.
ശരിയായ രീതിയിലുള്ള ഭരണമോ ബുദ്ധിപൂര്‍വമെന്ന് വിളിക്കാവുന്ന മതമോ ഏതെങ്കിലും
തരത്തിലുള്ള സദാചാരമോ മാന്യമായ ജീവിതമോ നിലവില്ലാതിരുന്ന രാജ്യത്താണദ്ദേഹം ജനിച്ചത്‌.
ഈമൂന്ന് കാര്യങ്ങളെപ്പറ്റി അവര്‍ക്ക് യാതൊരു വിവരവുമുണ്ടായിരുന്നില്ല. മുഹാമ്മടാണ് ഈ മൂന്ന്‌
കാര്യങ്ങളും അവിടെ നടപ്പിലാക്കിയത്.

ഏറ്റവും എളിയ ആളുകളോട് വളരെ സ്നേഹമായും ആദരവോടും പെരുമാറുക, കുനിഞ്ഞു നടക്കുക,
ആരുടെയെങ്കിലും പ്രവൃത്തിയോ അഭിപ്രായമോ അവമതിക്കാതിരിക്കുക, സ്വയം നിയന്ത്രിക്കുക,
ഉദാരതയും മഹാമനസ്കതയും നിലനിര്‍ത്തുക മുതലായവ അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു.
ഈ സ്വഭാവ മഹിമകള്‍ ഇപ്പോഴും അദ്ദേഹത്തില്‍ തെളിഞ്ഞു വിളങ്ങിയിരുന്നു. ഇക്കാരണങ്ങളാല്‍
സമീപസ്ഥരായ ജനങ്ങള്‍ അദ്ദേഹത്തെ സ്നേഹിക്കുകയും ചെയ്തിരുന്നു.

സ്വന്തം വീട് പലപ്പോഴും മുഹമ്മദ്‌ തുടച്ച്‌ വൃത്തിയാക്കുമായിരുന്നു. ആടുകളെ കറക്കുമായിരുന്നു.
സ്വന്തം വസ്ത്രങ്ങളില്‍ സ്വന്തം കൈകൊണ്ട് കണ്ടം വെച്ച് തയ്‌ച്ചിരുന്നു. സ്വന്തം കൈകൊണ്ട് തന്നെ ചെരുപ്പുകള്‍
തുന്നുമായിരുന്നു. സ്വന്തം ഒട്ടകത്തിന്റെ രോമങ്ങള്‍ വൃത്തിയാക്കുമായിരുന്നു. പനയോലപ്പായ്കളിലും
വെറും തറയിലും കിടന്നുറങ്ങുമായിരുന്നു,”
(ഡോ. ബി. എന്‍. പാന്ഥെ)

(സമ്പാദനം:പ്രബോധനം ൨൦൧൦ ഫെബ് ൨൭)

Written by akm in: Uncategorized |

No Comments »

RSS feed for comments on this post. TrackBack URL

Leave a comment

Anti-Spam Quiz:

Theme: TheBuckmaker.com Themes for WordPress Blogs | Find Webhosting, HiFi Audio Server