ലോകത്ത് മനുഷ്യന്‍ ജീവിതം ആരംഭിച്ചത് മുതല്‍തന്നെ അവന് പ്രവാചകന്‍മാര്‍ മുഖേനയുള്ള ദിവ്യസന്ദേശം ലഭിച്ചുതുടങ്ങിയിട്ടുണ്ട്. ഖുര്‍ആന്‍ പറയുന്നു: ‘നാം എല്ലാ സമുദായത്തിനും ദൈവദൂതനെ നിയോഗിച്ചുകൊടുത്തിട്ടുണ്ട്. അദ്ദേഹം മുഖേന എല്ലാവര്‍ക്കും ഇപ്രകാരം അറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. അല്ലാഹുവിന് ഇബാദത്ത് ചെയ്യുവിന്‍, ത്വാഗൂത്തിന് ഇബാദത്ത് ചെയ്യുന്നത് വര്‍ജിക്കുവിന്‍. അനന്തരം അല്ലാഹു അവരില്‍ ചിലര്‍ക്ക് സന്മാര്‍ഗം പ്രധാനം ചെയ്തു. ചിലരെയാകട്ടെ ദുര്‍മാര്‍ഗം കീഴടക്കിക്കളഞ്ഞു.’(അന്നഹ്ല്‍:36) അതിനാല്‍ അല്ലാഹു ആദ്യത്തെ മനുഷ്യനെ തന്നെ ഒരു പ്രവാചകനായിട്ടാണ് നിയോഗിച്ചത്.
മലക്കുകളിലൂടെയാണ് അല്ലാഹു അവന്റെ വേദവും വെളിപാടും പ്രവാചകന്‍മാരിലേക്ക് എത്തിച്ചുകൊണ്ടിരുന്നത്. ഈ പ്രതിഭാസത്തിന് വഹ്യ് (വെളിപാട്, ദിവ്യബോധനം) എന്നാണ് പറയുക. ജനങ്ങളെ മാര്‍ഗ്ഗദര്‍ശനം ചെയ്യാനുള്ള ദിവ്യബോധനം ലഭിച്ചവരെല്ലാം പ്രവാചകന്‍മാര്‍(അമ്പിയാഅ്)ആകുന്നു. എല്ലാ പ്രവാചകന്‍മാരും ഒരേ സന്ദേശം തന്നെയാണ് പ്രബോധനം ചെയ്തുവന്നത്. ഒരു സമൂഹത്തില്‍തന്നെ പല കാലങ്ങളിലായി അനേകം പ്രവാചകന്‍മാര്‍ വരാറുണ്ടായിരുന്നു. ഒരു കാലത്തുതന്നെ ഒരേ സമൂഹത്തിലും വ്യത്യസ്ത സമൂഹങ്ങളിലുമായി പല പ്രവാചകന്‍മാര്‍ ആഗതരായ ചരിത്രവുമുണ്ട്.
മുന്‍ പ്രവാചകന്റെ പാരമ്പര്യവും അദ്ദേഹത്തിനവതരിച്ച വേദവും നിലനിര്‍ത്താനായിരുന്നു അധിക പ്രവാചകന്‍മാരും ആഗതരായിരുന്നത്. മുന്‍പ്രവാചകന്റെ പാരമ്പര്യവും വേദവും ജനങ്ങള്‍ തീരെ വിസ്മരിച്ചുകഴിഞ്ഞ സാഹചര്യങ്ങളില്‍ ആഗതരാകുന്ന പ്രവാചരോടൊപ്പം പുതിയ വേദവും ശരീഅത്തും അവതരിച്ചിരുന്നു. അങ്ങനെയുള്ള പ്രവാചകന്‍മാരെ സാങ്കേതികമായി റസൂല്‍ എന്നാണ് പറയുക. (ദൈവ)ദൂതന്‍ എന്നാണ് റസൂലിന്റെ അര്‍ഥം. നബിമാരും റസൂലുകളുമായി ലോകത്ത് ഒന്നേകാല്‍ ലക്ഷത്തോളം പ്രവാചകന്മാര്‍ ആഗതരായിട്ടുണ്ടെന്നാണ് ചരിത്രം.
25ഓളം പ്രവാചകന്‍മാരുടെ പേരു മാത്രമേ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുള്ളു. അവരെ സത്യപ്രവാചകന്‍മാരായി അംഗീകരിക്കേണ്ടതും ആദരിക്കേണ്ടതും ഓരോ മുസ്ലിമിന്റെയും നിര്‍ബന്ധ ബാധ്യതയാകുന്നു. ഖുര്‍ആനോ മുഹമ്മദ് നബിയോ പ്രവാചകനാണ് എന്ന് വെളിപ്പെടുത്തിയിട്ടില്ലാത്ത അനേകായിരം പ്രവാചകന്‍മാരുണ്ടായിരുന്നുവെന്ന് മുസ്ലിംകള്‍ വിശ്വസിക്കുന്നു. എന്നാല്‍ വിവിധ സമൂഹങ്ങള്‍ പല ചരിത്രപരുഷന്‍മാരെയും പ്രവാചകന്‍മാരായി അംഗീകരിക്കുന്നുണ്ട്. വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍ ആചരിത്രപുരുഷന്‍മാര്‍ പ്രവാചകന്‍മാര്‍ തന്നെയായിരുന്നുവെന്ന് വിശ്വസിക്കാന്‍ മുസ്ലിംകള്‍ ബാധ്യസ്ഥരല്ല. അവരെ നിഷേധിക്കേണ്ടകാര്യവും അവര്‍ക്കില്ല. അത്തരക്കാരെ അവഹേളിക്കുന്നത് അനുവദനീയവുമല്ല.
